
അധ്യാപകര്‍ ഹാജര്‍ എഴുതി പുറത്തുപോകാമെന്ന് ഇനി കരുതേണ്ട; പുതിയ സംവിധാനവുമായി കുവൈത്ത്
Smartphone Fingerprint കുവൈത്ത് സിറ്റി: അധ്യാപകര്‍ സ്കൂളില്‍ പ്രവേശിച്ചുകഴിഞ്ഞ് പുറത്തേക്കിറങ്ങുന്നതും അകത്തേക്ക് പ്രവേശിക്കുന്നതും ഇനി ട്രാക്ക് ചെയ്യാന്‍ കഴിയും. പുതിയ ഡിജിറ്റൽ ഫിംഗർപ്രിൻ്റ് സംവിധാനത്തിൻ്റെ ആദ്യഘട്ടം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി ആരംഭിച്ചു. എംപ്ലോയീസ് മാനേജ്മെൻ്റിന് ഡിജിറ്റൽ പരിവർത്തനത്തിനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ഫിംഗര്‍പ്രിന്റ് സംവിധാനം. പഴയ ഫിംഗര്‍പ്രിന്റ് ഉപകരണങ്ങള്‍ ഇനി ആവശ്യമില്ല. മന്ത്രാലയത്തിൻ്റെ സ്മാർട്ട് ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്തുന്ന ഈ സംവിധാനത്തിലൂടെ കൃത്യവും സുരക്ഷിതവുമായ സേവനം ഉറപ്പാക്കാൻ സഹായിക്കുന്നു. ഫേഷ്യൽ റെക്കഗ്നിഷൻ, ജിപിഎസ് ജിയോലൊക്കേഷൻ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ ഈ സ്മാര്‍ട്ട് സംവിധാനത്തിലുണ്ട്. ജിപിഎസ് ട്രാക്കിങ് മുഖേന നിയുക്ത ജോലിസ്ഥലത്ത് ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാനും പുറത്തുപോകാനും ജീവനക്കാരെ അനുവദിക്കുന്നു. കൂടാതെ, സിസ്റ്റം വിവിധ വകുപ്പുകൾക്ക് ഹാജർ, പുറപ്പെടൽ സമയം, ജോലി സമയം എന്നിവയെക്കുറിച്ചുള്ള തത്സമയ റിപ്പോർട്ടുകൾ നൽകുന്നു. ജീവനക്കാരുടെ പ്രകടനം നിരീക്ഷിക്കുന്നതിൽ സുതാര്യതയും കാര്യക്ഷമതയും ഇതിലൂടെ വർദ്ധിപ്പിക്കുന്നു. മന്ത്രാലയത്തിൻ്റെ ജനറൽ ഓഫീസ്, വിദ്യാഭ്യാസ ജില്ലകൾ, കേന്ദ്ര വകുപ്പുകൾ എന്നിവയ്ക്കുള്ളിലെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് ആദ്യ ഘട്ടത്തിൻ്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിച്ചു. രണ്ടാം ഘട്ടത്തിൽ സ്കൂൾ ഡിപ്പാർട്ട്മെൻ്റുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും. ഇത് മുഴുവൻ മന്ത്രാലയത്തിലും ഏകീകൃതമാക്കും.
Comments (0)